Thursday, March 3, 2011

അച്യുതാനന്ദനും അവകാശവാദങ്ങളും

കഴിഞ്ഞ ഏതാനും മാസങ്ങളായി വന്ന പല വാര്‍ത്തകളും ഇടത് മുന്നണിക്ക് അനുകൂലമായതായിരുന്നു. അതില്‍ മിക്കതിലും അച്ചുതാനന്ദന്‍ ക്രെഡിറ്റ് അവകാശപ്പെടുകയും ചെയ്തു. ബാലകൃഷ്ണപ്പിള്ള അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടതും ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായതും സ്മാര്‍ട് സിറ്റി നടപ്പിലായതും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍ തറക്കല്ലിട്ടതും തുടങ്ങി ഒത്തിരി വാര്‍ത്തകള്‍. അവസാനം സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് കൂടി അച്ചുതാനന്ദന്‍ അവകാശപ്പെടുകയുണ്ടായി.

പക്ഷെ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച, പൊതുപ്രവര്‍ത്തനം രംഗം ശുദ്ധീകരിക്കാന്‍ ഇറങ്ങിത്തിരിച്ച അല്ലെന്ങ്കില്‍ അങ്ങിനെയൊരു ഇമേജ് സ്വയമായൊ മാദ്ധ്യമ സൃഷ്ടിയായോ ഉണ്ടാക്കിയെടുത്തിട്ടുള്ള അച്ചുതാനന്ദനും പൂര്‍ണമായും ക്ലീനല്ല എന്നതാണ് ഈയിടെ ഇറങ്ങിയ മറ്റു ചില ന്യൂസുകള്‍ സൂക്ജിപ്പിക്കുന്നത്.

പെണ്‍-വാണിഭക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്നും അഴിമതിക്കാരെ തുറുങ്കിലടക്കുമെന്നുമുള്ള അച്ച്യുതാനന്തന്റെ കഴിഞ്ഞ ഇലക്ഷന് മുമ്പുള്ള വഗ്ദാനങ്ങള്‍ പ്രശസ്തമാണ്. ഈ ഭരണത്തിനെ അവാസാന കാലങ്ങളിലും അദ്ധേഹം അത് ആവര്‍ത്തിക്കുകയുണ്ടായി. അതിന് ഒരു അഞ്ചുവര്‍ഷം കൂടി തരൂ എന്നാണോ അദ്ധേഹം ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയായി ഇരുന്നു അഞ്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അദ്ധേഹം ഈ അവകാശവാദത്തില്‍ എന്തെങ്കിലും ചെയ്തോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ അച്ചുതാനന്ദന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് ആ സ്ഥാനത്തിന്‍ യോജിച്ച നിയമപരമായ നടപടിയായിരുന്നില്ല. മറിച്ച് അതിനെ ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയ നാടകമായി മാത്രമായി മാത്രമേ കാണാന്‍ കഴിയൂ. കിളിരൂര്‍ കേസില്‍ ആണെങ്കില്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, തന്റെ വാദങ്ങളില്‍ നിന്ന് പിറകോട്ട് പോകുകയാണ് അദ്ധേഹം ചെയ്തത്. ബാലകൃഷണപ്പിള്ളയുടെ കാര്യത്തില്‍ ആ കേസ് നടത്തുന്നതില്‍ അദ്ധേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നെങ്കിലും അത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടുള്ള ഒരു നടപടിയായി കാണാന്‍ കഴിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിചാരണ ചെയ്യുന്നതിനെതിരെ ഗവര്‍ണര്‍ക് ശിപാര്‍ശ കൊടുത്തത് അച്ചുദാനന്ദന്‍ സര്‍ക്കാരാണ്. സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അച്ചുതാനന്ദന്‍ സര്‍ക്കാരാണ് അദ്ധേഹത്തിന് 2007-ല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കിയതും അതാണ് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ കിട്ടാന്‍ കാരണമായതെന്നും പറയപ്പെടുന്നുണ്ട്. അദ്ധെഹം അഴിമതിക്കേസില്‍ കുറ്റാരോപിതാനാണെന്ന കാര്യം കേരള സര്‍ക്കാര്‍ മറച്ച് വെച്ച് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു എന്നും പറയപ്പെടുന്നു.

പ്രമാദമായ ലോട്ടാറി കേസുകള്‍ ഉള്‍പ്പെടെ പല കേസുകളിലും അച്ചുതാനന്ദന്റെ മകനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും ജുഡീഷല്‍ കമ്മീഷണുകളേയും ജഡ്ജിമാരെയും ഒക്കെ സ്വാധീനിക്കാന്‍ അച്ചുതാനന്ദന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സംരഭമായിരുന്ന സി-ഡാറ്റിനെ തുഛവിലയ്ക്ക് റിലയന്‍സിന് കൈമാറിയതിലും അച്യുതാനന്ദന് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന പുതിയ ആരോപണം. അച്യുതാനന്ദന് കോറ്പറേറ്റ് ഇടനിലക്കാരന്‍ നന്ദകുമാറുമായിട്ടുള്ള ബന്ധവും നന്ദകുമാറിന് സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജസ്റ്റിസുമാരുമായുമുള്ള ബന്ദവും ആരോപണ വിധേയമായിട്ടുണ്ട്.

അച്യുതാനന്ദന് എതിരേ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അധികാരത്തില്‍ വരുന്നതിന്‍ മുമ്പ് അദ്ധേഹം നടത്തിയ അഴിമതിക്കെതിരേയും, സ്ത്രീപീഡനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന വാഗ്ദാനത്തില്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും ഇനിയൊരു മുഖ്യമന്ത്രിയാകാന്‍ അദ്ധേഹത്തിന് യോഗ്യതയില്ലെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്.